ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ട്. ഇതിനിടെ ആശയവിനിമയം നഷ്ടമായിരുന്ന 82 മലയാളികളിൽ 60 പേരെക്കുറിച്ച് വിവരം ലഭിച്ചതായി നോർക്ക അറിയിച്ചു.
വിവരം ലഭിച്ച 60 പേരിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണ്. ഇനി എട്ട് മലയാളികളെക്കുറിച്ച് വിവരം ലഭിക്കാനുണ്ട്. ആശയവിനിമയം സാധ്യമാകാതിരുന്ന 82 പേരുടെ വിവരങ്ങളാണ് ഹെൽപ്പ് ഡെസ്കുകൾ വഴി നേരത്തെ ലഭിച്ചത്. ഇതിൽ എട്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയതായും നോർക്ക വ്യക്തമാക്കി.
അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യ സംഘങ്ങൾക്ക് നേപ്പാളിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടില്ല. നേപ്പാൾ സൈന്യത്തിനും പോലീസിനും മറ്റ് ഏജൻസികൾക്കും നിലവിൽ രക്ഷാപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
അതിനാൽ വിദേശ രക്ഷാസംഘങ്ങളുടെ സഹായം തൽക്കാലം തേടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വിദേശ രാജ്യങ്ങളിൽനിന്നുള്ള ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാൾ വ്യക്തമാക്കി.
അതിനിടെ വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ത്രിശൂൽ മേഖലയിലെ തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും തെരച്ചിൽ നിർത്തിവച്ചിട്ടുണ്ട്. ടിബറ്റൻ മേഖലയിൽ അഞ്ച് പേർ മരിച്ചതായി ചൈന അറിയിച്ചു.